Monday, October 20, 2014

സുലൈമാനിക്കയുടെ കൂടെ...



നല്ല സുഖമുള്ള തണുത്ത കാറ്റ്...
ഉദയ സൂര്യന്റെ തങ്കകിരണങ്ങൾ
സുപ്രഭാതം ആശംസിക്കുന്നു...
ചാലിയാറിന് സമാന്തരമായി മനോഹരമായ റോഡിലൂടെ
എന്റെ പുതിയ തൂവെള്ള സ്വിഫ്റ്റ്കാർ
അതിവേഗം കുതിച്ചു... ദൂരെ മലഞ്ചെരുവുകൾക്കിടയിലൂടെ അരിച്ചെത്തുന്ന പൊൻകിരണങ്ങൾ ചാലിയാറിനെ ഒരു മണവാട്ടിയെപ്പോലെ ചമയിക്കുന്നതായി എനിക്ക് തോന്നി...

കോഴിക്കോടാണ് ലക്‌ഷ്യം...
"ഒരവധി ദിവസമായിട്ടും നിനക്കൊന്നു വീട്ടിൽ വെറുതെയിരുന്നുകൂടെടാ"  എന്ന വീട്ടുകാരുടെ ചോദ്യത്തിന് ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്താണ് ഇറങ്ങിയത്...

വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് നാല് വഴികളുണ്ട്... 
അവയിൽ കൊണ്ടോട്ടി-രാമനാട്ടുകര ,കൂളിമാട് -മാവൂർമുക്കം-കുന്നമംഗലം എന്നീ മൂന്നു വഴികളും വിട്ട് 
എടവണ്ണപ്പാറ-വാഴക്കാട് റൂട്ട് തിരഞ്ഞെടുത്തത് 
'ചാലിയാർ' - എന്ന മൊഞ്ചത്തിയെ കാണാനും 
ഒരു കൊച്ചു കുഞ്ഞിന്റെ കൊലുസ്സിന്റെ താളത്തിൽ 
അവൾ തീർക്കുന്ന ഓളങ്ങൾ ആസ്വദിക്കാനുമായിരുന്നു...

കോഴിക്കോട്ടെ 'മാതൃഭൂമി'-യുടെ പുതിയ ബുക്ക്‌സ്റ്റാൾ
ഇതുവരെ കണ്ടിട്ടില്ല... ഒരുപാട് പുതിയ പുസ്തകങ്ങളുടെ കളക്ഷൻ അവിടെയുണ്ടെന്ന് 'നിജു'-വാണ് പറഞ്ഞത്...
ടാഗോറിന്റെ 'ഗീതാഞ്ചലിയുംമുഹമ്മദ്‌ അസദിന്റെ 'മക്കയിലേക്കുള്ള പാത'-യും വാങ്ങണം...കൂട്ടത്തിൽ 'അഷിതയുടെ കഥകളും'...

"ഒന്ന് പതുക്കെ പോടാ...
എന്തിനാ ഇത്ര സ്പീഡ്..
നമ്മക്ക് തെരക്കൊന്നൂല്ലാല്ലോ..."
-സുലൈമാനിക്കയാണ്.

നല്ല സൂപ്പർ റബ്ബറൈസ്ഡ് റോഡ്‌... റോഡിലാണെങ്കിൽ കാര്യമായിട്ട് വാഹനങ്ങളുടെ തിരക്കുമില്ല...എന്നാപിന്നെ ഇത്തിരി സ്പീഡു കൂടിയാലെന്താ എന്നാണു എന്റെ പക്ഷം...

സുലൈമാനിക്കയെ പരിചയപ്പെടുത്താൻ മറന്നു.
മൂപ്പർ എന്റെ നാട്ടുകാരനാണ്..
എന്നെക്കാളും ഒരു മുപ്പതു വയസ്സ് പ്രായം...
സദാ വൈറ്റ് & വൈറ്റ് ആണ് വേഷം...
ഒരു കറുത്ത തൊപ്പിയും കൂടി ഉണ്ടെങ്കിൽ ഇങ്ങളെ കാണാൻ 'ശിഹാബ് തങ്ങളെ പൊലെയിരിക്കുമെന്നു ഞാൻ കളിയാക്കും...
ഞാൻ പരിചയപ്പെട്ടമനസ്സിലാക്കിയ ആളുകളിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു സുലൈമാനിക്ക.

അയാൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും ധാരാളിത്തം അവകാശപ്പെടാൻ ഇല്ലായിരുന്നു... തൊഴിൽ കൊണ്ട് അയാളൊരു ഡ്രൈവറായിരുന്നു... വെറും ഡ്രൈവറല്ല...ഒരു ആംബുലൻസ് ഡ്രൈവർ...

ഒരു പക്ഷെ ജീവിതത്തിനും മരണത്തിനുമിടയിൽ താൻ കണ്ട യാഥാർത്യങ്ങളാവാം ആ മനുഷ്യനെ ഇത്രയേറെ മാറ്റിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... ഓരോ യാത്രയിലും അയാൾ ആസ്വദിച്ചത് ദൈവത്തിന്റെ അപാരമായ പരീക്ഷണങ്ങളെയായിരുന്നു...

അയാളുടെ വാഹനത്തിലെ സംഗീതം ഭയപ്പെടുത്തുന്ന സൈറണും നിലവിളികളുമായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാളുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ തെളിഞ്ഞു നിന്നു...
നിമിഷങ്ങൾ അയാൾക്കും അയാളുടെ വാഹനത്തിലുള്ളവർക്കും ഏറെ വിലമതിക്കുന്നതായിരുന്നു...

ജീവിതത്തിന്റെ നൈമിഷികതയെ എനിക്കു ബോധ്യപ്പെടുത്തി തന്നത് അയാളാണ്... ശവകുടീരങ്ങളിലേക്കുള്ള യാത്രയാണ് ഓരോ മനുഷ്യ ജീവിതവുമെന്ന പാഠം എന്നെ പഠിപ്പിച്ചത് അയാളായിരുന്നു...

ആ സുലൈമാനിക്കയാണ് ഇന്നെന്റെ കൂടെ...

രാവിലെ അങ്ങാടിയിൽ വെച്ചാണ് സുലൈമാനിക്കയെ കണ്ടത്...
കാർ നിർത്തി സംസാരിച്ചപ്പോഴാണറിഞ്ഞത്.. മൂപ്പരും കോഴിക്കോട്ടേക്കാണ് പോലും... 
അങ്ങനെ എന്റെ ഒപ്പം കൂടിയതാണ്...

വശ്യമായ പുഞ്ചിരിയോടെ ഞാൻ അയാളോട് ചോദിച്ചു...


"അല്ല സുലൈമാനിക്കാ... നിങ്ങളുടെ വണ്ടി റോഡിൽ കൂടി പറത്താം...
ഞാനിപ്പോ ഇത്തിരി സ്പീഡ് കൂട്ടിയപ്പോ വല്യ പ്രശ്നായില്ലേ...?"

അതിനയാൾ പറഞ്ഞ മറുപടി എന്നെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു...


"ന്റെ കുട്ട്യേ,, നെന്നെപ്പോലോള്ളോരൊക്കെ ഇങ്ങനെ നിലം വിട്ടു പോകുന്നോണ്ടാ എനിക്ക് പണി കിട്ടുന്നത്...അത് വേണോ മോനെ..?"

അൽപനേരത്തെ മൗനത്തിനു ശേഷം സുലൈമാനിക്ക ചോദിച്ചു..
"ഞാനിപ്പോൾ എങ്ങോട്ടാ പോകണതെന്ന് നെനക്കറിയോ? "

"അറിയാല്ലോ... കോഴിക്കോട്ടേക്കല്ലേ..."

"അല്ല...കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...
ഇന്നലെ വൈകുന്നേരം നടന്ന സംഭവം നീ അറിഞ്ഞിട്ടില്ലേ....?
ഞാനാ ആ കുഞ്ഞിനെ ക്യാഷ്വാലിറ്റിയിലാക്കിയത്...എന്റെ വണ്ടിയിലാ..."

സുലൈമാനിക്കയുടെ സ്വരം ഇടറി...
നിർവ്വികാരതയോടെ അയാൾ പിന്നീട് പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിരിന്നു..

"ഒരു നേരത്തെ അശ്രദ്ധ മതി... ഒരായുസ്സിന്റെ കണ്ണുനീരാവാൻ... ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴാൻ... സ്വപ്നങ്ങളുടെ കണ്ണാടിവീടുകൾ തരിപ്പണമാവാൻ...
അത് കൊണ്ട്...വേണ്ട മോനേ..വേഗത നിന്നെപ്പോലുള്ളവർക്ക് ഒരു ഹരമാണ്...അത് വരും വരായ്കകളെ കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത നിന്റെ പ്രായത്തിന്റെ വികൃതിയാണ്... പക്ഷെഅത് പലപ്പോഴും നഷ്ടപ്പെടുത്തുന്നത് ഒരുപാടൊരുപാട് പ്രതീക്ഷകളെയാവാം...ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയെയാവാം...
നീയും എന്റെ കൂടെ ഇന്നു വാ... നിസ്സാരമെന്നു നമ്മൾ കരുതുന്ന ഓരോ വാക്കും നോക്കും പ്രവർത്തിയും മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നു നിനക്ക് ഞാൻ കാണിച്ചു തരാം...".

ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അയാളുടെ വാക്കുകൾ കേട്ടിരുന്നു... മറുപടി പറയാൻ പോലും എനിക്കു ശക്തിയുണ്ടായിരുന്നില്ല...
ജീവിതം മനസ്സിലാക്കാൻ പുസ്തകങ്ങൾ പരതുന്ന ഞാൻ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കണ്ടു വന്ന അയാളുടെ മുന്നില് അമ്പരപ്പോടെ ഇരുന്നു പോയി... ഒരു ഗുരുവിനു മുന്നിൽ നിൽക്കുന്ന ശിഷ്യന്റെ കൗതുകത്തോടെ ഞാൻ അയാൾ പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിൽ കോറിയിട്ടു..
ഒരു പുസ്തകവും സമ്മാനിക്കാത്തഒരു മഹാ ഇതിഹാസവും പങ്കുവെക്കാത്ത, നഗ്നമായ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെനശ്വരതയെനൈമിഷികതയെ, അയാൾ എനിക്കു മുമ്പിൽ തുറന്നു കാട്ടി...

അജ്ഞാതമായ ഏതോ അതൃശ്യ കരങ്ങളാൽ തിരിയുന്ന കാലചക്രം ഇനിയും നമ്മെ മുന്നോട്ടു നയിക്കുന്നു.
എന്റെ കണ്ണുകളിൽ കറുത്ത റോഡിലെ വെളുത്ത വരകൾ മാറിമാറി വന്നു... എന്റെ കാറിന്റെ വേഗം 
പതിയെ കുറഞ്ഞു വന്നു... 

സൈഡ് വിൻഡോകളിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിലും ഞാൻ വിയർക്കുകയായിരുന്നു. ഒരായിരം ചിന്തകൾ എന്റെ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു. ശാന്തത തേടി ഞാൻ അറിയാതെ സർവേശ്വരനെ വിളിച്ചു.

ചാലിയാർ പുഴ അപ്പോഴും ഒഴുകുകയായിരുന്നു...
ഒരു മണവാട്ടിയുടെ നാണത്തോടെയും കൊലുസ്സിന്റെ താളത്തോടെയും കുഞ്ഞോളങ്ങൾ തീർത്തു കൊണ്ട്...
ആ കുഞ്ഞോളങ്ങൾ എന്റെ മനസ്സിൽ സ്നേഹത്തിന്റെ വളകിലുക്കം തീർത്തു. ആശ്വാസത്തോടെസമാധാനത്തോടെഇനി ഞാൻ ഈ യാത്ര തുടരട്ടെ...
-Muhammed Raees PC


8 comments:

  1. കഴിഞ്ഞ ദിവസം കൂടി ഒരു ഇണ്ടാസ് കിട്ടിയതെ ഉള്ളൂ ഓവര്‍ സ്പീഡിനു. പതുക്കെ പോകണം.. ശീലിക്കണം അത്.

    ReplyDelete
  2. അക്ഷരങ്ങളുടെ പുതിയ ലോകത്തിലേക്ക് സ്വാഗതം. നല്ല തുടക്കം..ഈ കുറിപ്പ് നേരത്തെ ഫേസ് ബുക്കിൽ വായിച്ചിരുന്നു.. എഴുതാനുള്ള കോപ്പുകൾ കയ്യിലുണ്ടെന്ന് തെളിയിക്കുന്ന ഭാഷാപാടവം ഈ പോസ്റ്റിലെ വരികളിൽ ദൃശ്യമാണ്..വേഗതയുടെ ലോകത്തിൽ പക്വതയോടെ, അവധാനതയോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെ..

    ReplyDelete
    Replies
    1. നന്ദി...അങ്ങയോടൊപ്പം ഒരു സഹയാത്രികനായി കൂടെ കൂട്ടുമെന്ന് വിശ്വസിക്കട്ടെ...

      Delete
  3. ഒരു നേരത്തെ അശ്രദ്ധ മതി... ഒരായുസ്സിന്റെ കണ്ണുനീരാവാൻ.!!

    ReplyDelete
  4. നന്നായിരിക്കുന്നു രചന..നല്ല ഓര്‍മ്മപ്പെടുത്തല്‍...
    ആവശ്യത്തിനും,അനാവശ്യത്തിനും ഉപയോഗിച്ച 'അയാള്‍' എന്ന പ്രയോഗം വേണ്ടായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം...
    ആശംസകള്‍

    ReplyDelete
    Replies
    1. തിരുത്താം...ഇനി ശ്രദ്ധിക്കാം

      Delete