Thursday, July 30, 2015

റസൂൽബാദിൽ നിന്നുവന്ന കത്ത്.




ദിവസങ്ങൾ കടന്നു പോകുന്നത് എത്ര പെട്ടെന്നാണ്.
ഇവിടെ വന്നിട്ട് ഒരു മാസം പിന്നിടുന്നു.
കാൺപൂർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ബാനർജിയ്ക്കും സൗത്ത് ഇന്ത്യൻ മെസിലെ മുനിയാണ്ടിക്കും പകരം പുതിയ സഹൃത്തുക്കളായി Dr. രവിയും ബഷീറും.

ഇന്ന് രാവിലെ മുതൽ വിദ്യാർഥികളുടെ സ്ട്രൈക്കാണ്.
സർവകലാശാലാ ഫീസ് വർധനവാണത്രേ വിഷയം.
ഇങ്ങനെ ഒരു സമരം ഞാനിതുവരെ അവിടെ കണ്ടിട്ടില്ല.

'ഇത് Dr. മോഹൻ.
EC ഡിപാർട്ട്മെന്റിലെ പുതിയ പ്രഫസറാണ്. '
ആദ്യ ദിവസം പ്രിൻസിപ്പൾ അങ്ങനെയാണ് മറ്റുള്ളവർക്കെന്നെ പരിചയപ്പെടുത്തിയത്.

പുതിയ കോളേജ്, പുതിയ സഹപ്രവർത്തകൻ, പുതിയ വിദ്യാർഥികൾ.

പതിനാല് വർഷത്തെ ഉത്തരേന്ത്യയിലെ ജീവിതം മതിയാക്കി ഞാൻ നാട്ടിലേക്ക് വന്നിരിക്കുന്നു.
ഇനി സ്വന്തം നാട്ടിലെ കുട്ടികളെ പഠിപ്പിക്കാമെന്ന സന്തോഷമാണ് മനസ് നിറയെ.

കാൺപൂർ എന്ന മഹാനഗരത്തിലെ, പ്രസിദ്ധമായ  'ഛത്രപതി ഷാഹുജി മഹാരാജ് യൂണിവേഴ്സിറ്റി ' - അഥവാ കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വിട പറയുമ്പോൾ ജന്മനിടിൻ്റെ മണ്ണിലും മഴയിലും ആത്മാവിലും അലിഞ്ഞു ചേരാനുള്ള ആവേശമായിരുന്നു മനസു നിറയെ.

പുതിയ വിദ്യാർഥികളും സഹപ്രവർത്തകരുമായി പെട്ടെന്ന് തന്നെ ഞാനിണങ്ങി.
സ്വന്തം നാടിനെ സ്വീകരിക്കാൻ അൽപം വൈകിപ്പോയോ എന്നൊരു ചിന്ത മാത്രം ഇന്നും ശേഷിക്കുന്നു.
ഒരു പക്ഷേ ഒന്നുകൂടി നല്ല മകനാവാനും, കുറച്ചു കൂടി പരസ്പരം മനസിലാക്കുന്ന ഭർത്താവാവാനും കുട്ടികൾക്ക് കൂടുതൽ പ്രിയപ്പെട്ട അച്ഛനാവാനും സാധിക്കുമായിരുന്നില്ലേ.?

ഉച്ച കഴിഞ്ഞ്‌ അഞ്ചാം സെമസ്റ്ററിൻ്റെ ഇൻ്റേണൽ എക്സാം പേപ്പർ നോക്കുമ്പോഴാണ് പ്യൂൺ ദിനേശൻ കടന്നു വന്നത്‌.
'മോഹൻ സാറിന് ഒരു ലെറ്ററുണ്ട്. '

കത്തുകൾ എന്നും വല്ലാത്ത പ്രതീക്ഷകളാണ് നൽകുന്നത്.
ഫെയ്സ്ബുക്കിനും വാട്സാപ്പിനുമൊക്കെ കീഴ്‌പ്പെടുന്നതിനു മുമ്പ്, ഹൃദയങ്ങൾ ഹൃദയങ്ങളുമായി പങ്കുവച്ച, ജീവിതത്തിൻ്റെ ചവർപ്പും മധുരവും കാറും കോളും വളകിലുക്കങ്ങളും ഉള്ളിലൊളിപ്പിച്ച കത്തുകൾ.

പ്രവാസത്തിൻ്റെ നൊമ്പരങ്ങളിൽ തപിച്ചു നിൽക്കുന്ന മനസ്സിൽ മരുഭൂവിൽ  വല്ലപ്പോഴും വിരുന്ന വരുന്ന മഴതുള്ളികൾ പോലെയായിരുന്നു ആ കുറിപ്പുകൾ.

ഓരോ കത്തും കൈയിൽ കിട്ടിയതു മുതൽ തുറന്നു വായിക്കുന്നതു വരെ എൻ്റെ മനസ്സൊരു മഴവില്ലു പോലെ ആവാറുണ്ട്.
ആനന്ദത്തിൻ്റെ നീലിമയും ശോകത്തിൻ്റെ ചെഞ്ചായവും അവയ്ക്കിടയിലെ പറഞ്ഞറിയിക്കാനാവാത്ത ഒട്ടേറെ വികാരങ്ങളും തീർക്കുന്ന വർണ്ണ വിസ്മയങ്ങൾ.

കയ്യിലിരുന ഉത്തരക്കടലാസ് മാറ്റി വെച്ച് ഞാനാ കത്തുകളിലേക്ക് കണ്ണ് പായിച്ചു.
ഫ്രം അഡ്രസ് - 
   Saira Khan, 
   Rasoolbad, 
   Kanpur, 
   Uthar Pradesh
 - എന്നു വായിച്ചപ്പോൾ ചുണ്ടുകളിൽ പുഞ്ചിരിയും കാലം തീർത്ത അനുഭൂതികളിൽ ഒരിക്കലും ചിതലരിക്കാൻ പാടില്ലാത്ത അവളുടെ മുഖം മനസിലും വിരിഞ്ഞു.

ഇവിടെ, ഒരു നിമിഷമെങ്കിലും സൈറയും റസൂൽബാദെന്ന ഉത്തരേന്ത്യൻ ഗ്രാമവും അതുമായി എനിക്കുള്ള ബന്ധവും നിങ്ങൾ സംശയിച്ചേക്കാം.
എന്നാൽ, വർണിക്കാനോ വരച്ചു കാണിക്കാനോ സാധ്യമല്ലാത്ത  നിസ്വാർഥമായ, ഹൃദയബന്ധങ്ങളെ, അവ സമ്മാനിക്കുന്ന അത്യപൂർവമായ വികാരങ്ങളെ ഞാനെങ്ങനെ പങ്കുവെക്കും...?

വിളക്കുകൾ പ്രകാശിക്കാത്ത ഒരു ഗ്രാമത്തിൽ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കുടിലിൽ, ഒരു ദിവസത്തെ വിശപ്പകറ്റാനുള്ള വഴി കണ്ടെത്താൻ പ്രയാസപ്പെടുന്ന ഒരു പെൺകുട്ടിയെ നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ...?

ഒരു പാട് വർഷങ്ങൾക്കു മുമ്പാണ്. കാൺപൂരിൽ പഠനാനന്തരം ഗവേഷണം നടത്തുന്ന കാലം.
ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സർവകലാശാല പദ്ധതി തയാറാക്കുന്ന സമയം.

അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന സംഘങ്ങളെ ഓരോ പ്രദേശങ്ങളിലേക്കും അയച്ചു.
അങ്ങനെ, ഞാനും സുഹൃത്തുക്കളും അന്നത്തെ സീനിയർ പ്രൊഫസർ തിവാരിയും കടന്നു ചെന്നത് റസൂൽബാദിൻ്റെ ഉള്ളറകളിലേക്കാണ്.

നഗരത്തിൽ നിന്നും ഒന്നര മണിക്കൂർ സ്റ്റേറ്റ് ഹൈവേ 68 ലൂടെയുള്ള യാത്ര.
ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കുറിച്ച് വായിച്ചറിഞ്ഞതും മനസിലുണ്ടായിരുന്നതും തിരുത്തുന്ന ചിത്രങ്ങളായിരുന്നു പിന്നീട് കൺമുന്നിൽ തെളിഞ്ഞത്.

മനോഹരങ്ങളായ വിദ്യാലയങ്ങളും സുരക്ഷിതമായ വീടും വൃത്തിയുള്ള ചുറ്റുപാടും അഞ്ചക്ക ശമ്പളം വാങ്ങുന്ന മനുഷ്യരും നിറഞ്ഞ നമ്മുടെ നാട് ഒരു സ്വർഗം തന്നെയാണെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.

മഴക്കാലത്ത് മേൽക്കൂരക്കു താഴെ പാത്രങ്ങൾ നിരത്താത്ത വീടുകൾ വിരളം.
രാത്രി പുസ്തകങ്ങൾ വായിക്കാൻ നിലാവുള്ള രാവുകൾക്കു വേണ്ടി കാത്തിരിക്കുന്ന കുട്ടികളെ നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ?

വിശപ്പകറ്റാനുള്ള തത്രപ്പാടിൽ, മക്കളുടെ വിദ്യാഭ്യാസം മാറ്റിവെക്കേണ്ടി വരുന്ന ഒരച്ഛനെ,
മക്കൾ ഒരിക്കലെങ്കിലും പുതുവസ്ത്രങ്ങൾ ധരിച്ചു കാണാൻ വിധിക്കപ്പെടാത്ത അമ്മമാരെ,
നാണം മറക്കാനുള്ളതാണ് വസ്ത്രങ്ങളെന്നും വിശപ്പകറ്റാൻ മാത്രമാണ് ആഹാരമെന്നും തിരിച്ചറിഞ്ഞ ബാല്യങ്ങളെ, അതാണ് ഞങ്ങളവിടെ കണ്ടത്.

ഓരോ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും ഹിതത്തെ മറന്ന് സുഖവും ആർഭാടവും ദുർവ്യയവും ശീലമാക്കിയ എന്നെപ്പോലുള്ളവർക്ക് ജീവിതത്തിൻ്റെ അർഥവും ആവശ്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു ആ കാഴ്ചകൾ.

വിശപ്പും വസ്ത്രവും വൃത്തിയും അടിസ്ഥാന ആവശ്യങ്ങളായി മുന്നിലുള്ള ഒരു സമൂഹത്തോട് വിദ്യാഭ്യാസത്തെ കുറിച്ച് എന്തു പറയാനാണ്.

എങ്കിലും, ഈ കുടിലുകളിൽ നിന്നും നാളെയുടെ നായകന്മാർ  ഉയർന്നു വരട്ടെയെന്ന് ഞാൻ പ്രാർഥിച്ചു.

വർഷങ്ങൾ നീണ്ട ശ്രമങ്ങൾ പാഴായില്ല.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  പാഠപുസ്തങ്ങളും വിദ്യാലയവും കണ്ടിട്ടില്ലാത്ത കുരുന്നുകൾക്കു മുന്നിൽ ഞങ്ങൾ തെളിയിച്ച അക്ഷരവിളക്കുകൾ അവരുടെ നിഷ്കളങ്കമായ മുഖത്ത് പ്രതിഫലിച്ചു.

അക്കൂട്ടത്തിൽ സമർഥയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ജഡ്ക്ക വലിച്ച് കിട്ടുന്ന തുച്ഛമായ നാണയങ്ങൾ കൊണ്ട് കുടുംബം പുലർത്തുന്ന യഹ് യ അലി ഖാൻ്റെ മകൾ.

അവളോടെനിക്ക് വല്ലാത്തൊരു പ്രിയം തോന്നിയിരുന്നു.
പാറിപ്പറക്കുന്ന തലമുടിയും തുന്നിക്കൂട്ടിയ മുഷിഞ്ഞ ഖമീസും സമ്പാദ്യമായ പെൺകുട്ടി.
ആദ്യമായി ഞാൻ പുസ്തകങ്ങൾ വാങ്ങിക്കൊടുത്തതും പുത്തനുടുപ്പുകൾ സമ്മാനിച്ചതും അവൾക്കായിരുന്നു.

അന്നവളുടെ നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരിക്കുന്ന എൻ്റെ പ്രതിബിംബം ഞാൻ കണ്ടു.
എൻ്റെ ഇരു കരങ്ങളും ചേർത്തു പിടിച്ചു കൊണ്ട് അവൾ ചോദിച്ചു:
"മോഹൻ ബാബൂ (മോഹൻ സർ ),
എങ്ങനെയാണ് ഞാനങ്ങയോട് നന്ദി പറയുക ?"

വലതുകൈ കൊണ്ട്  പൊടി പുരണ്ട ആ മുടിയിഴകളിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
"  നാളെ എൻ്റെ സ്ഥാനത്ത് നീയും നിൻ്റെ സ്ഥാനത്ത് മറ്റൊരാളും കടന്നു വരുന്ന ഒരു ദിവസം വരും. അന്ന് ഈ ചോദ്യത്തിൻ്റെ ഉത്തരം നിൻ്റെ മുന്നിൽ തെളിയും."

പിന്നീട് സർവകലാശാലയിൽ അധ്യാപക ജോലി സ്ഥിരപ്പെട്ടപ്പോൾ എൻ്റെ ലോകം കൂടുതൽ വിശാലമായി.

റസൂൽ ബാദിൽ വേറെയും ഒരു പാട് ബാല്യങ്ങളുണ്ടായിരുന്നു. ചിറകുമുളക്കാത്ത സ്വപ്നങ്ങളുമായി ജീവിക്കുന്ന കുട്ടികൾ.
എല്ലാവരെയും സഹായിക്കാൻ ഞാൻ അശക്തനായിരുന്നു.
അവർക്കിടയിൽ നിന്ന് ഒരാളെങ്കിലും രക്ഷപ്പെട്ടാൽ ബാക്കിയുള്ളവർക്ക് വഴി കാണിക്കാൻ ഒരാളായല്ലോ എന്നു ഞാൻ പ്രത്യാശിച്ചു.

കാലത്തിൻ്റെ ഘടികാരസൂചികളോടൊപ്പം അവളും ഞാനും ലോകവും ചലിച്ചു. വർഷങ്ങൾക്കു മുമ്പ് ഞാൻ പഠിച്ച, ഞാൻ അധ്യാപകനായ അതേ സർവകലാശാലയിൽ അവൾ വന്നു.
എൻ്റെ വിദ്യാർഥിയായി, എൻ്റെ പ്രിയപ്പെട്ടവളായി.

ഞാൻതുടങ്ങി വെച്ച ദൗത്യം, എൻ്റെ സ്വപ്നം അവൾ പിന്തുടർന്നു. റസൂൽ ബാദിൽ പിന്നീട് പുതിയ വിദ്യാലയങ്ങൾ വന്നു.
അവിടെയുണ്ടായിരുന്ന കുരുന്നുകൾ സ്വപ്നങ്ങളുടെ ചിറകിലേറി.
ഇന്നലെകൾക്കിപ്പുറം റസൂൽബാദും മാറി.
എന്നിട്ടും അവളിന്നും ഗുരുനാഥനു നൽകിയ വാക്കുപാലിക്കുന്നു.

ഇനിയും ജ്ഞാനത്തിൻ്റെ പ്രകാശം കടന്നു ചെന്നിട്ടില്ലാത്ത ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ഇരുളുകൾ തേടി ,
അവിടെ സ്വപ്നങ്ങളില്ലാത്ത ബാല്യങ്ങളെ തേടി,
അവരുടെയുള്ളിൽ പ്രതീക്ഷയുടെ അരുണോദയത്തിനായി അവൾ നടന്നു.

കാൺപൂർ എന്ന മഹാനഗരത്തോടും സർവകലാശാലയിലെ എൻ്റെ മുന്നൂറ്റിപതിനെട്ടാം നമ്പർ മുറിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും എനിക്ക് പുഞ്ചിരിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ, അവളുടെ മുന്നിൽ യാത്ര പറയാനായി നിൽക്കുമ്പോൾ അക്ഷരാർഥത്തിൽ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

സമർഥനായ ഒരധ്യാപകൻ നന്മകൾ ശിഷ്യർക്ക് പകർന്നു നൽകുന്നവനല്ല; നന്മ നിറഞ്ഞ ശിഷ്യഗണങ്ങളെ ലോകത്തിന് സമ്മാനിക്കുന്നയാളാണെന്ന് വായിച്ചതോർക്കുന്നു. 

തൻ്റെ ശിഷ്യയ്ക്കു മുന്നിൽ കണ്ണു നിറയ്ക്കുന്ന ഒരധ്യാപകനെ സങ്കൽപിക്കാൻ പോലും നിങ്ങൾക്കൊരുപക്ഷേ പ്രയാസമായിരിക്കും.

ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു :
'അവർണനീയമായ  ഒരു ഗുരു -ശിഷ്യബന്ധത്തിൻ്റെ അനുഭൂതികൾ എനിക്കു സമ്മാനിച്ച എൻ്റെ പ്രിയപ്പെട്ടവളേ,
ജീവിതത്തിൽ ഇനിയും നീ അറിഞ്ഞിട്ടില്ലാത്ത ഒട്ടേറെ പാoങ്ങൾ ബാക്കിയാക്കി ഞാനിതാ യാത്ര പറയുന്നു.
പരമകാരുണികനായ ദൈവം നിനക്ക് എന്നെന്നും നന്മ ചൊരിയട്ടെ.'

ഒരു വാക്ക് അവളിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും
ഒരക്ഷരം പോലും ഉരിയാടാതെ അവൾ നിന്നു.
വർഷങ്ങളുടെ സമ്പാദ്യമായ പുസ്തകങ്ങളും മറ്റു സാധനങ്ങളുമെടുത്ത്, കാറിൽ കയറുന്നതിനു മുമ്പായി ഒരിക്കൽ കൂടി ഞാൻ അവളുടെ മുഖത്തു നോക്കി.

ഭാവഭേദങ്ങളൊന്നുമില്ലാത്ത ആ നിൽപ് എന്നെ അത്ഭുതപ്പെടുത്തി.
പക്ഷേ, കാറിൻ്റെ ഡോർ തുറക്കുന്നതിനിടയിൽ ആ  കണ്ണുകളിൽ മണിമുത്തുകൾ ഉരുണ്ടുകൂടുന്നതും
അവളുടെ മനസ്സ് മുഖത്ത് പ്രതിഫലിക്കുന്നതും ഞാൻ കണ്ടു.
* * *   * * *   * * *    * * *    * * * 
അവളാണ് സൈറ ;
സൈറ ഖാൻ.
അവളുടെ കത്താണീ കൈയിലുള്ളത്.

എൻ്റെ ഹൃദയത്തിൻ്റെ അന്തരാളങ്ങളിൽ ഇടം പിടിച്ച പ്രിയപ്പെട്ട പെൺകുട്ടീ,
ഗുൽമോഹർ തണലിട്ട എൻ്റെയീ പുതിയ കലാലയത്തിൽ എന്തേ നിന്നെപ്പോലെ ഒരാൾ ഇല്ലാതിരുന്നത്.?
എന്താണ് നിനക്കെന്നോട് പങ്കുവെക്കാനുള്ളത് ?

ഇളങ്കാറ്റിൻ്റെ താളത്തിൽ നൃത്തം വെക്കുന്ന ഗുൽമോഹർ പൂക്കളെ സാക്ഷി നിർത്തി ഇനി ഞാനീ കത്തു തുറക്കട്ടെ...

Thursday, June 11, 2015

സരോവർ



കുസാറ്റ് ഹോസ്റ്റൽ  നമ്പർ-IV – ‘സരോവർ
റൂം നമ്പർ 50. 

തിരക്കിട്ട് ട്യൂഷൻ നോട്ടുകൾ തയ്യാറാക്കുകയായിരുന്നു ഞാൻ.
പിന്നിൽ നിന്നെന്തോ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.
തുറന്നിട്ട ജാലകങ്ങളെ കാറ്റ് അടക്കാൻ ശ്രമിക്കുകയാണ്.

സെന്റ്‌ ജെമ്മാസ് സ്കൂളിനു മുന്നിലെ ചീനി മരത്തിൽ നോക്കിയാലറിയാം കാറ്റിന്റെ ശക്തി.
സൂര്യനെ മറയ്ക്കാൻ കറുത്തിരുണ്ട മേഘക്കൂട്ടം കഷ്ടപ്പെടുകയാണ്.
ഒരു മഴയ്ക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു.

സമയം അടയാളപ്പെടുത്തി മുറിയിലെ ക്ലോക്ക് ആറ് വട്ടം മുഴങ്ങി.
ഇനിയും ലേറ്റ് ആയാൽ അക്തറിന്റെ ക്ഷമ നശിക്കും.
അവന്റെ മിസ്ഡ് കോളുകൾ നാലായി.
പോകുന്ന വഴി ലൈബ്രറിയിൽ കയറി ബുക്ക് റിട്ടേണ്‍ ചെയ്യുകയും വേണം.

നിജുവും ഷഹീമും മൂടിപ്പുതച്ച് ഉറങ്ങുകയാണ്.
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് റൂമിലെത്തിയാൽ പിന്നെ കുറച്ചു സമയം ഉറങ്ങുന്നത് ഞങ്ങളുടെ ഹോബിയാണ്.
ഏതാനും ആഴ്ചകളായി അതും എനിക്ക് നഷ്ടമാവുന്നു.

നോട്സും ഗൈഡുമെടുത്ത് ഞാനിറങ്ങി.
ആകാശമാകെ ഇരുണ്ടു കൂടിയിട്ടുണ്ട്.
മഴ പെയ്യുന്നതിനു മുമ്പേ അങ്ങെത്തിയാൽ മതിയായിരുന്നു.

ഹോസ്റ്റലിനു മുന്നിൽ ഇഷ്ടംപോലെ ബൈക്കുകളുണ്ട്.
ഒരത്യാവശ്യ നേരത്ത് ഒരുത്തനെയും നോക്കിയാൽ കാണില്ല.
മെയിൻഗേറ്റ് വരെ നടക്കുകയല്ലാതെ ഇനി രക്ഷയില്ല.

യൂണിവേഴ്സിറ്റി ലൈബ്രറിയിൽ കയറി ബുക്ക്‌ റിട്ടേണ്‍ ചെയ്തു.
സുന്ദരിയായ പുതിയ ലൈബ്രേറിയനോട്‌ അനുഭാവപൂർവ്വം ഒന്ന് ചിരിച്ചെങ്കിലും പതിനെട്ടു ദിവസത്തെ ഫൈൻ ഒമ്പത് രൂപാ കണക്കുപറഞ്ഞു വാങ്ങാൻ അവൾ മറന്നില്ല.

തിരിച്ചിറങ്ങുമ്പോഴാണ്‌ സെക്യൂരിറ്റി ഓഫിസർ കുമാരേട്ടനെ കണ്ടത്.
"കുറച്ചു ദിവസമായിട്ടു കുമാരേട്ടനെ കണ്ടില്ലല്ലോ..."
ഞാൻ കുശലം ചോദിച്ചു.

"നാട്ടിൽ പോയതായിരുന്നു മോനെ."
"എന്തെ, പെട്ടെന്ന്..? വീട്ടില് എല്ലാവർക്കും സുഖമല്ലേ.? "
"സുഖം...മക്കളെ ഒക്കെ ഒന്ന് കാണാൻ പോയതാ...അവർക്ക് നമ്മളെ കാണാതെയും ജീവിക്കാൻ കഴിയും... എനിക്കങ്ങനെ പറ്റില്ലല്ലോ...
അച്ഛനായിപ്പോയില്ലേ..."
"ഒക്കെ ശരിയാവും കുമാരേട്ടാ ഞാൻ പോട്ടെ.  ഇപ്പൊ തന്നെ ലേറ്റ് ആയി. ട്യൂഷനുണ്ട്"
"എഞ്ചിനീയറിങ്ങിനു പഠിക്കണ കുട്ട്യോളും ട്യൂഷന് പോവെ..? മോശാട്ടോ..."
"അതിനു ഞാൻ ട്യൂഷനെടുക്കാനാ പോണത്...അപ്പോഴോ..?"
"എന്നാൽ ശരി. നടക്കട്ടെ..."

കുമാരേട്ടനോട് യാത്ര പറഞ്ഞു ഞാനിറങ്ങി.
ഈ ട്യൂഷൻ പരിപാടി തുടങ്ങിയിട്ട് ഒരു മാസത്തോളമായി.
സൂരജിന്റെ കെയറോഫിൽ കിട്ടിയതാണ്.
പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടി.
പേര് അക്തർ.
രാവിലെ ഒരു ട്യൂഷൻ സെന്ററിലെ  ക്ലാസ്സ്‌ കഴിഞ്ഞാണവൻ സ്കൂളിൽ പോവുന്നത്. അതിനു ശേഷമാണ് സൂരജിന്റെ ഫിസിക്സ് -കെമിസ്ട്രി-ബയോളജി ക്ലാസ്സ്‌. പുറമേ ഹോളിഡേയ്സിലെ എൻട്രൻസ്‌ ക്ലാസ്സും.

അതിനും പുറമെയാണ് ഗണിതശാസ്ത്രത്തിൽ സ്പെഷ്യൽ ക്ലാസ്സിനു വേണ്ടി ഞാൻ. ആ കുട്ടിയുടെ ഒരു ഗതി എന്തെന്നാവും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്.

മണിക്കൂറിനു 250 രൂപാ നിരക്കിലാണ് ഞങ്ങളുടെ ക്ലാസ്. എന്തായാലും എനിക്കറിയാത്ത  ചോദ്യങ്ങൾ സംശയ-ശരങ്ങളായി  വരാത്തത് കൊണ്ടോ അതോ മറ്റു മൂന്നു ക്ലാസ്സുകളുടെ മെച്ചം കൊണ്ടോ എന്നറിയില്ല, എന്റെ ട്യൂഷനും മണിക്കൂറുകൾ കടന്നു പോയി.

മെയിൻ ഗേറ്റ് കടന്ന് ബസ്റ്റോപ്പിലെത്തി.
അരമണിക്കൂറോളം യാത്രയുണ്ട്.
വൈകുന്നേരം നല്ല  തിരക്കാണ്. ബസ്സിലും റോഡിലും.
മെട്രോയുടെ ഭാഗമായി റോഡുപകുതിയെ ഉള്ളൂ. പിന്നെ ട്രാഫിക്കും. പറയണോ പിന്നെ...

നല്ല തണുത്ത കാറ്റ്.
ദൂരെയെങ്ങോ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു.
സമയം ആറര കഴിഞ്ഞിരിക്കുന്നു.
തെരുവ് വിളക്കുകൾ പതുക്കെ മിഴി തുറന്നു.

ബസ്സ് വരുന്നു.
നല്ല തിരക്കാണ്.
ഇന്നും സീറ്റുകിട്ടുമെന്നു തോന്നുന്നില്ല.
ബസ്സിൽ ഏറെയും തൊഴിലാളികളാണ്. മിക്കവരും ഹിന്ദിക്കാർ.
നമ്മൾ പുതിയ ജോലി തേടിപ്പോകുന്നു. അവർ നമ്മുടെ നാട്ടിൽ വന്ന് ജോലി ചെയ്യുന്നു.

ഓരോരുത്തരും എവിടെയ്ക്കോ പൊയ്ക്കൊണ്ടിരിക്കുന്നു.
ഞാനും.
സത്യത്തിൽ ജീവിതം തന്നെ ഒരു യാത്രയല്ലേ..?
ഈ കണ്ടക്ടർക്കും ഡ്രൈവർക്കും മടുപ്പ് തോന്നാറില്ലേ ആവോ. എന്നും ഒരേ വഴി...എന്നും കുറെ മുഷിഞ്ഞ നോട്ടുകൾ...

കുമാരേട്ടനെ പോലെ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെ ജീവിക്കുന്നവരാണേറെയും.

ഒരിക്കലയാൾ ആ കഥ എന്നോട് പറഞ്ഞിട്ടുണ്ട്.
കുമാരെട്ടൻ ആർമിയിലായിരുന്നു.
ഭാര്യയും മൂന്ന് ആണ്‍മക്കളുമടങ്ങിയ കുടുംബം.
എല്ലാ മനുഷ്യരേയും പോലെ അയാളും കുടുംബത്തിനു വേണ്ടി ജീവിച്ചു.
പെൻഷനായി തിരിച്ചു വരുമ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു  അയാൾക്ക്. ഇനിയുള്ള കാലം ഭാര്യയോടും മക്കളോടും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കുക.

പക്ഷെ, മൂന്നു മക്കളും അവരുടെ ജീവിതം തേടി, അവരുടെ ഭാര്യമാരെയും  കൊണ്ട് പോയപ്പോൾ കുമാരേട്ടനും ഭാര്യയും വീട്ടിൽ തനിച്ചായി.
ഏതാനും വർഷങ്ങൾക്കു മുമ്പ് ഭാര്യയും വിടപറഞ്ഞതോടെ അയാൾ ജീവിതത്തിൽ വീണ്ടും തനിച്ചായി.

സമ്പാദ്യമെല്ലാം മക്കൾക്ക്‌ വീതിച്ചു കൊടുത്ത് അയാൾ കാത്തിരുന്നു. ഇനി തന്നെകൂടെ കൊണ്ടുപോകാൻ മക്കളിൽ ആര് വരുമെന്നറിയാൻ.
തന്റെ കാത്തിരിപ്പിന് അർത്ഥമില്ലന്ന തിരിച്ചറിവ് കുമാരേട്ടനെ തളർത്തിയില്ല. അങ്ങനെയാണയാൽ സെക്യൂരിറ്റി ജോലി ഏറ്റെടുത്തതും ഇവിടെയെത്തിയതും.

ടോൾ ജംക്ഷനിൽ ബസ്സിറങ്ങി ഞാൻ നടന്നു.
ഏഴേ കാലായി.
അക്തർ വീട്ടിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
ഇന്റെഗ്രേഷൻ ഇന്ന് തീർക്കാമെന്നു പറഞ്ഞതാണ്.
അവനു ചെയ്യാനുള്ള പ്രോബ്ലെംസ് കൊടുത്ത് ഞാനിരുന്നു.

അക്തറിന്റെ പിതാവ് ഒരു കോന്റ്രാക്ടറാണ്. മകനെ കുറിച്ച് ഒട്ടേറെ പ്രതീക്ഷകളുള്ള നല്ലൊരു മനുഷ്യൻ.
മൂന്ന് സ്ഥലങ്ങളിലെ മൂന്നു അധ്യാപകരുടെ ക്ലാസ് അവനെ കുഴപ്പിക്കുന്നുണ്ടെന്നു പറയാൻ പലതവണ ഞാൻ ഒരുങ്ങിയതാണ്.
അവനാകെ കണ്‍ഫ്യൂഷനിലാണ്. സ്കൂളിൽ ഒന്ന്, ട്യൂഷൻ സെന്ടറിലൊന്ന്, എന്ട്രൻസ് ക്ലാസിലൊന്ന്, പിന്നെ ഞാനും...!
പാവം കുട്ടി. ഇതൊക്കെ  അവൻ എങ്ങനെ താങ്ങുന്നോ ആവോ..

പുതിയ ചാപ്റ്റർ പകുതിയാക്കി രാത്രി ഒമ്പതരയോടെ ഞാൻ പോകാനൊരുങ്ങി.
അക്തറിന്റെ ഉപ്പ ഈയാഴ്ചത്തെ പൈസ തന്നു.
ആറു ദിവസം...പതിനാറ് മണിക്കൂർ...നാലായിരം രൂപ.!
കാശും വാങ്ങി പോക്കറ്റിലിട്ട് ഇനി നാളെ കാണാമെന്നു പറഞ്ഞു ഞാനിറങ്ങി.

ബസ്റ്റോപ്പിൽ അധികമാരും ഇല്ല.
താമസിയാതെ ബസ്സ് വന്നു.
വലിയ തിരക്കില്ല.
മെയിൽഗേറ്റിൽ എത്തിയപ്പോഴേക്കും മണി പത്തു കഴിഞ്ഞിരുന്നു.

ഹോസ്റ്റൽ വരെ ഇനി ഒന്നര കിലോമീറ്റർ.
ഈ സമയത്ത് ഇതുവഴി നടക്കാൻ നല്ല രസമാണ്.
മൂന്നോ നാലോ ആളുകൾ മാത്രമേ നടക്കുന്നവരായുള്ളൂ.
വല്ലപ്പോഴും ഓരോ മോട്ടോർ ബൈക്കുകളും.

ശാന്തമായ രാത്രി.
റോഡിൽ നിയോണ്‍ ലാമ്പുകൾ ചൊരിയുന്ന പ്രകാശം.
വൈകുന്നേരത്തെ മഴക്കോളൊക്കെ പോയിരിക്കുന്നു.

മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുന്നു.
ഒരു നാലായിരം രൂപ കൂടി കയ്യിൽ.
ഹൊസ്റ്റൽ ഫീസും മെസ്സ് ബില്ലും അങ്ങനെ തീരും.
അതിനി ഉപ്പയോട് ചോദിക്കേണ്ട.
അത്രയും ആശ്വാസമാവുമല്ലോ.

ഒന്നും അറിയിക്കാറില്ലെങ്കിലും ഓരോ മാസവും തള്ളി നീക്കാൻ ഉപ്പ ഏറെ പ്രയാസപ്പെടുന്നത് ഞാൻ അറിയുന്നുണ്ട്.
ഉമ്മയുടെ മരുന്നും വീട്ടുചിലവുകളും. രണ്ടും ഉപേക്ഷിക്കാൻ    പറ്റുന്നതല്ലല്ലോ. അതിനിനിടയിൽ എന്റെ കാര്യങ്ങൾക്കുള്ളത് ഇങ്ങനെ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസമാവും.

പലപ്പോഴും രണ്ടാഴ്ചത്തെ ഇടവേളകളിൽ കോഴിക്കോട് പോയി മരുന്ന് വാങ്ങുന്നത് ഞാനാണ്. ആറെണ്ണം വീതമുള്ള പത്തു സ്ട്രിപ്പ് ടാബ്ലറ്റുകൾക്ക് 22,650 രൂപ. ഒരു ദിവസത്തേക്ക് 1,510 രൂപ. ഒരു മാസം 45,300 രൂപ.

മരുന്ന് പെട്ടികളെടുത്തു തരുന്ന ഫാർമസിസ്റ്റിനോടൊന്നു പുഞ്ചിരിക്കാൻ മനസ്സ് പറയാറുണ്ടെങ്കിലും അതിനു കഴിയാറില്ല. ഉപ്പയുടെ വിയർപ്പുതുള്ളികളുടെയും ഉമ്മയുടെ കണ്ണുനീരിന്റെയും നനവ്‌ അതിനനുവദിക്കാറില്ല.

പലപ്പോഴും ഉപ്പ പറയുന്ന വാക്കുകൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.
" ദൈവം നമുക്ക് ഇത്രയല്ലേ തന്നുള്ളൂ… ഇതിനേക്കാൾ കഷ്ടതയനുഭവിക്കുന്ന എത്ര പേരുണ്ട് ഈ ഭൂമിയിൽ..? ഒന്നുമില്ലെങ്കിൽ ചികിത്സയ്ക്കുള്ള സാമ്പത്തിക ഭദ്രതയെങ്കിലും നമുക്കില്ലേ... അതുമില്ലാത്ത എത്ര പേര്.. പരമകാരുണികനായ സർവേശ്വരൻ നമ്മെ കൈവെടിയില്ല. "

ഓരോ പിതാവും മക്കളോട് പറയാതെ ഉള്ളിലൊതുക്കുന്ന ഒരുപാട് സ്വപ്നങ്ങളുണ്ടാവും. 'എന്റെ മോൻ' എന്ന് മനസ്സിൽ കൊത്തിവെച്ച ചില   മുഹൂർത്തങ്ങൾ.
കുമാരേട്ടനും അങ്ങനെ  ആഗ്രഹിച്ചിരുന്നില്ലേ...?
അക്തറിന്റെ പിതാവും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്.
എന്റെ പിതാവും...?

ഒരുപാടൊരുപാട് സ്നേഹവും വാത്സല്യവും നൽകി എല്ലാം മക്കൾക്കുവേണ്ടി  എന്ന് പറഞ്ഞു ജീവിക്കുന്ന മാതാപിതാക്കൾ. അവരുടെ മനസ്സ് വായിക്കാൻ കഴിയാത്ത മക്കൾ ഈ ലോകത്തിന്റെ ശാപമാണ്.

കുമാരേട്ടന്റെ മക്കൾക്ക് വൈകിയെങ്കിലും , അവരുടെ മക്കളെ കണ്ടെങ്കിലും   ഒരു തിരിച്ചറിവുണ്ടാവട്ടെ.
എന്റെ അക്തർ നാളെ അങ്ങനെ ആവാതിരിക്കട്ടെ.
ഞാൻ...  സ്നേഹനിധികളായ മാതാപിതാക്കളുടെ തൃപ്തിയില്ലാത്ത ചിന്തകൾപോലും എന്റെ മനസ്സിനെ തീണ്ടാതിരിക്കട്ടെ .
സർവേശ്വരൻ അവർക്കും എല്ലാ അച്ഛനമ്മമാർക്കും ശാന്തിയും സമാധാനവും  തങ്ങളുടെ മക്കളിൽ കണ്‍കുളിർമ്മയും പ്രദാനംചെയ്യട്ടെ.

പത്തര കഴിഞ്ഞു.
ആകാശത്തു നക്ഷത്രങ്ങളും അമ്പിളിക്കലയും ഹോസ്റ്റൽ റോഡിൽ ഞാനും  മാത്രം.
മെസ്സിലിനി ഫുഡ് ബാക്കിയുണ്ടാവുമോ.
ബി.ടെക് ഹോസ്റ്റലും സെന്റ്‌ ജെമ്മസ് സ്കൂളും കഴിഞ്ഞു 'സരോവറിന്റെ' വെളിച്ചം കണ്ടു.

അവിടെ ഗേറ്റിനരികിൽ സിഗരട്ട് പുകയ്ക്കുന്ന പ്രായം ചെന്നൊരു സെക്യൂരിറ്റിക്കാരൻ.

അയാളും മറ്റൊരു കുമാരേട്ടനാവുമോ.?

Sunday, March 15, 2015

‘ദാസേട്ടൻ’



കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലം.
അന്നൊരുനാൾപതിവിലും വൈകി വീട്ടിൽ എത്തിയതു കൊണ്ടാവുംഅവൾ ചോദിച്ചു.
"കോളേജ്  വിട്ടാൽ പിന്നെ നേരെ വീട്ടിലേക്കു വന്നൂടെ..
ഈയിടെയായി കറക്കം ഇത്തിരി കൂടുതലാണ്ട്ടോ.
ആരെക്കാണാൻ പോയതാണാവൊ…? "

അവളുടെ പരിഭവത്തെ മനോഹരമായ ഒരു പുഞ്ചിരിയും തലോടലും കൊണ്ട് മായ്ച്ചു കളഞ്ഞ് ഞാൻ കാര്യം പറഞ്ഞു.
"ഞാനിന്നൊരാളെ കാണാൻ പോയതു തന്നെയാ.
മുഴുവൻ കേട്ടിട്ട് ഇനി എന്ത് വേണമെന്ന് നീതന്നെ പറഞ്ഞുതരണം.
 ദാസേട്ടനെ കുറിച്ച് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്…?"

ഓർമയുടെ ചുരുളുകൾ നിവർത്താൻ അവൾ തലപുകയ്ക്കുന്നത്  കണ്ടപ്പോൾ ഞാൻ തുടർന്നു.

ഞാൻ സ്ഥിരമായിട്ട് പോവുന്ന ബസ്സിലെ കണ്ടക്ടറാണ് പുള്ളി. ഓരോ  മനുഷ്യനും എത്രയേറെ രഹസ്യങ്ങൾ ഉള്ളിലൊതുക്കിയാണ് നടക്കുന്നത്.
നമ്മൾ കാണുന്നത് ആളുകളുടെ മറ്റൊരു മുഖമാണ്.

ബസ്സിലെ കണ്ടക്ടർമാരൊക്കെ മോശക്കാരാണെന്ന ഒരു മുൻവിധിയുണ്ടായിരുന്നു എനിക്ക്.
അത് തിരുത്താൻ ഒരു നിമിത്തമായത് ദാസേട്ടനാണ്.
തിരക്കുള്ള രാവിലത്തെയും വൈകുന്നെരത്തെയും ട്രിപ്പുകളിൽ കണ്ടക്ടർമാരുടെ സ്വഭാവം പലപ്പോഴും എന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് . പ്രത്യേകിച്ചും സ്കൂൾ കുട്ടികളോടും വല്ലപ്പോഴും സ്ത്രീകളോടും ഉള്ള അവരുടെ പെരുമാറ്റം. അങ്ങനെയൊരു മുൻവിധി വച്ചു പുലർത്തിയിരുന്നത് കൊണ്ടാവാം ദാസേട്ടനെ ആദ്യം  കണ്ടപ്പോൾ ഞാൻ അവഗണിച്ചത്.
പക്ഷെമാന്യമായ അയാളുടെ പെരുമാറ്റവും വിദ്യാർഥികളെ സ്വന്തം  മക്കളെ പോലെ കാണാനുള്ള മനസ്സും എന്നെ ശരിക്കും ഇഷ്ടപ്പെടുത്തി.
ഏതാനും ദിവസങ്ങളായപ്പോഴേക്കും ഞങ്ങൾ പരിചയപ്പെട്ടു.

"സുധീർദാസ്  എന്നാണു  പേര്.ദാസേട്ടാ എന്ന് അടുപ്പക്കാർ  വിളിക്കും ".ദാസേട്ടൻ പരിചയപ്പെടുത്തി .
അപ്പോഴിനി  എനിക്കും  ദാസേട്ടാ  എന്ന്  വിളിക്കാമല്ലോ  എന്ന്  ഞാൻ  പറഞ്ഞപ്പോൾ  അയാൾ  നിറഞ്ഞു  ചിരിച്ചു .

ദാസേട്ടൻ ഒരു  ഗ്രാജ്വേറ്റാണ് . ഒരു  ബിരുദ ധാരിയായിരുന്നിട്ടും  നല്ല  ജോലിക്കൊന്നും   പോവാത്തതെന്തേ  എന്ന്  ഞാൻ  അയാളോട്  ചോദിച്ചു .
എനിക്കും  കുടുംബത്തിനും  കഴിഞ്ഞുകൂടാനുള്ളത്  ഇതിൽ  നിന്നും  കിട്ടും മനസ്സിന്റെ  സംതൃപ്തിയല്ലേ  മാഷെ   വലുതെന്ന്  ദാസേട്ടൻ..
വൈറ്റ്  കോളർ  ജോലി  മാത്രം  ചെയ്യാൻ  തയ്യാറാകുന്ന  ഇന്നത്തെ  കുട്ടികൾ   സ്വപ്നലോകത്തെ  മറന്ന്  യാഥാർത്യ  ലോകത്ത്  ജീവിക്കുന്ന  ദാസേട്ടനെ  പോലെയുള്ളവരെ  കണ്ടു  പഠിച്ചിരുന്നെങ്കിൽ   എന്നെനിക്കു  തോന്നി .

പിന്നീട്  ഓരോ   ദിവസം  കഴിയുന്തോറും  ഞാനും  ദാസേട്ടനും  കൂടുതൽ  അടുത്തു .
ഒന്നും  സംസാരിച്ചില്ലെങ്കിൽ   പോലും   ദിവസേനയുള്ള യാത്രകളും  കൈമാറിയ  നാണയങ്ങളും  പുഞ്ചിരിയും  ഞങ്ങളുടെ  മനസ്സുകളെ  ശക്തിപ്പെടുത്തി .
കാലത്തിന്റെ  മുന്നോട്ടുള്ള  പ്രയാണത്തിൽ  ബസ്സിനെ  ബാധിച്ച  തുരുമ്പും  തേയ്മാനവും   ഞങ്ങളുടെ  മനസ്സുകളെ ബാധിച്ചില്ല.

ആയിടയ്ക്കാണ്  രണ്ടാഴ്ചത്തെ  ഒരു  ട്രെയിനിങ്ങിനായി  ഞാൻ  ചെന്നൈയിൽ   പോയത് .
അത്  കഴിഞ്ഞു  വീണ്ടും  കോളേജിൽ   പോയിത്തുടങ്ങി . രണ്ടാഴ്ച  എന്നെ  കാണാത്തതിൽ  എന്റെ  വിദ്യാർഥി കളെല്ലാം   അതീവ  സന്തുഷ്ടരായിരുന്നെന്നു   സഹ   പ്രവർത്തകരിൽ  നിന്നും  അറിഞ്ഞു .
ഏതാനും  ദിവസങ്ങളായി  ദാസേട്ടനെ  ബസിൽ   കണ്ടില്ല . വല്ല  പനിയോ  മറ്റോ   പിടിച്ചതാകുമെന്നു  കരുതി  ഞാൻ  സമാധാനിച്ചു . ഒരാഴ്ച  കഴിഞ്ഞും  കാണാതായപ്പോൾ അന്ന്  രാവിലെ  ക്ലീനറോട്  അന്വേഷിച്ചു .
ദാസേട്ടൻ  രണ്ടാഴ്ചയായി  വരുന്നില്ലെന്നും  സുഖമില്ലെന്നാണ്  പറഞ്ഞതെന്നും  അയാളിൽ  നിന്നറിഞ്ഞു .
എന്താണ്   അസുഖമെന്ന്  അയാൾക്കറിയില്ലത്രേ .
എന്നും  ഒരേ  ബസിൽ  ജോലിചെയ്യുന്ന  ഒരാൾക്ക്  അസുഖം  വന്നിട്ട്  അതൊന്നന്വേഷിക്കാൻ  പോലും  തയ്യാറാവാത്ത  അയാളോട്   എനിക്ക്  നീരസം  തോന്നി .
അത്  മനസ്സിലാക്കിയിട്ടെന്ന  പോലെ  അയാൾ  പറഞ്ഞു :

എന്റെ  സാറേ , ദാസേട്ടനെ   കാണാൻ   പൊവണമെന്നുണ്ട്..പക്ഷെ , രാവിലെ  6 മണിക്ക്  വണ്ടീൽ  കയറിയാൽ  പിന്നെ  9 മണിയാവും  ഇറങ്ങുമ്പോൾ .പിന്നെ  എവിടെയാ  സമയം ഞാൻ  വീട്ടിലെത്തുമ്പോഴേക്കും  എന്റെ  മക്കൾ  ഉറങ്ങിയിട്ടുണ്ടാവും...
രാവിലെ  അതുങ്ങൾ  എണീക്കും  മുമ്പ്  ഞാൻ  പോരുകയും   ചെയ്യും .

അയാളുടെ  നിസ്സഹായാവസ്ഥ  എനിക്ക്  മുന്നിൽ തുറന്നു  വച്ചപ്പോൾ  ഞാൻ  കൂടുതൽ  അസ്വസ്ഥനായി .
അയാളിൽ  നിന്ന്   ദാസേട്ടന്റെ  അഡ്രസ്‌  വാങ്ങി  ഞാൻ   ഇറങ്ങി .
ഓഫീസിൽ  പോയി  ഹാഫ്ഡേ ലീവ്  കൊടുത്തു .
ഉച്ചയ്ക്ക്  അവൾ  ബാഗിൽ  വെച്ച്  തന്ന  പോതിച്ചോറു   കഴിച്ച് ക്ലീനർ  പറഞ്ഞുതന്ന  വഴി  ഒരിക്കൽക്കൂടി  മനസ്സിലുറപ്പിച്ച്  ഞാൻ ദാസേട്ടന്റെ  വീടും  തിരഞ്ഞിറങ്ങി.
കോഴിക്കോട്  നിന്നും  ബാലുശ്ശേരി  വഴി  ഒരു  മണിക്കൂറോളം യാത്രയുണ്ട് .

ബസ്റ്റോപ്പിലിറങ്ങി   ഒരു  അപരിചിതന്റെ   ഭാവം  മുഖത്തു  കാണിക്കാതെ  ഞാൻ  നടന്നു .
ബസ്റ്റോപ്പിനു പിന്നിലെ ഇടവഴിയിലൂടെ  നടന്ന് പഞ്ചായത്ത്  കിണറും    പള്ളിയും  കടന്നു  പോയി . നെൽക്കതിർ   പൂത്തു  നിൽക്കുന്ന പച്ചപ്പാടത്തിന്റെ  അക്കരെ  ഒറ്റപ്പെട്ടു  നിൽക്കുന്ന   ഒരു  കൊച്ചു  വീട് കണ്ണിൽപതിഞ്ഞു .

മൂന്നുമണി ക്കും   വെയിലിനു  നല്ല  ചൂടാണ് .
നെറ്റിയിൽ  നിന്നും  വിയർപ്പു  തുള്ളികൾ  ചാലിട്ടൊഴുകി  അതിന്റെ  ഉപ്പുരസം  നാവിനെ  അറിയിച്ചു . പക്ഷികളെ   അകറ്റാൻ  വയലിൽ നാട്ടിയ  ചട്ടിത്തൊപ്പി  വെച്ച  കോലങ്ങൾ  പുതിയ  അതിഥിയെ  നോക്കി  പുഞ്ചിരിച്ചു .

ദാസേട്ടന്റെ   വീട് .
ചെറുതെങ്കിലും  ഓടു  മേഞ്ഞ  മനോഹരമായ  വീട് .
ചാണക മെഴുകിയ   മുറ്റം . മുറ്റത്തിന്  നടുവിൽ  തുളസിത്തറ .
ദാസേട്ടന്റെ  മുഖത്തെ  ഐശ്വര്യം    വീടിന്റെ  പൂമുഖത്തും  പ്രകടമായിരുന്നു .

കോളിംഗ്   ബെല്ലടിച്ചപ്പോൾ  കടന്നു  വന്നത്  കാണാൻ  ചന്തമുള്ള  ഒരു  കൊച്ചു  പെണ്‍കുട്ടിയാണ് ..
എന്റെ  മോളൂട്ടിയുടെ  പ്രായം  കാണും .
അപരിചിതനെ   മനോഹരമായ  ഒരു  മന്ദഹാസം  ചുണ്ടുകളിൽ   ഒളിപ്പിച്ചു  വെച്ച്   അവൾ  നോക്കി .
മോളെക്കുറിച്ച്   ദാസേട്ടൻ  മുമ്പ്  പറഞ്ഞിരുന്നതിനാൽ  ഞാൻ സധൈര്യം   ചോദിച്ചു .

" അച്ഛനില്ലേ  ഇവിടെ ..? "

അച്ഛൻ  അകത്ത്  കിടക്കാണ് ..വരൂ 
മടിച്ചാണെങ്കിലും  ഞാൻ  ദാസേട്ടന്റെ  വീടിനകത്തേക്ക്  കടന്നു .
ചന്ദനത്തിന്റെ   സുഗന്ധം നിറഞ്ഞു നിൽക്കുന്ന വീട് .
അകത്തൊരു  മുറിയിൽ  കിടക്കുകയായിരുന്നു   ദാസേട്ടൻ .
മുറിയുടെ  വാതിൽക്കൽ   ചെന്ന്  ഞാൻ  പതുക്കെ  വിളിച്ചു 

ദാസേട്ടാ ..

 ശബ്ദം  കേട്ട്  ദാസേട്ടൻ    തിരിഞ്ഞു  നോക്കി .
അല്ലാ  ഇതാര് , മാഷോ ..മാഷെന്താ  ഇവിടെ   എന്നെക്കാണാൻ  വന്നതാണോ .?  ഇത്  വല്ലാത്ത  അത്ഭുതമായിരിക്കുന്നല്ലോ ..ഞാൻ  ഒട്ടും  പ്രതീക്ഷിച്ചില്ല…”

 ഞാൻ  ദാസേട്ടനെ  കാണാൻ  തന്നെയാണ്   വന്നത്  ബസ്സിലെ  ക്ലീന റാണ്    വീട്  പറഞ്ഞു  തന്നത് …”

എന്റെ  മാഷേ , ഏതായാലും  നിങ്ങൾ  എന്നെ  കാണാൻ  വന്നല്ലോ … ”

സന്തോഷത്തിനും  സന്താപത്തിനുമിടയിൽ  വാക്കുകൾ  വിറങ്ങലിച്ചു  പോകുന്നത്  ഞാൻ  കണ്ടു .

എന്താ  ദാസേട്ടാ പറ്റിയത് ..? സുഖമില്ലാന്നു  പറഞ്ഞു  എന്താ  പ്രശ്നം …? ഇവിടെ  വേറെ  ആരുമില്ലേ ..? ”
എന്റെ  മനസ്സിലെ  ചോദ്യങ്ങൾ ഒന്നൊന്നായി  പുറത്തു  വന്നു .

ഒന്നും  പറയണ്ട  മാഷേ 
ഇത്രയേ  ഉള്ളൂ  മനുഷ്യന്റെ  കാര്യം  ഏതു  കൊല  കൊമ്പനും  വീണുപോവാൻ  ഒരു  നിമിഷം  മതി .
കഴിഞ്ഞ  രണ്ടാഴ്ച  വരെ  രാവിലെ  എണീറ്റ്  ജോലിക്ക്  പോയിരുന്ന  ആളാ  ഞാൻ .
ഇപ്പൊ  എഴുന്നേറ്റു  നിൽക്കാൻ പരസഹായം  വേണം .
അന്ന്  ബസ്സിൽ വെച്ച്   ഒന്ന്  തല  കറങ്ങി  വീണു . ബോധം   വന്നപ്പോൾ  ഞാൻ   ആശുപത്രിയിലാണ് . ശരീരത്തിന്റെ  ഒരു  ഭാഗം  തളർന്നതാണെന്ന്  ഡോക്ടർമാര്  പറഞ്ഞു .. അവരാ  അസുഖത്തിനു  എന്തോ  പേരും  പറഞ്ഞു  ഇനിയിപ്പോ  സൂക്കേടിന്റെ  പേരറിഞ്ഞിട്ടും   എനിക്ക്  കാര്യല്ലല്ലോ  …”

വല്ലാത്ത വേദനയോടെ  ഞാൻ  ദാസേട്ടന്റെ  വാക്കുകൾ  കേട്ടിരുന്നു .

അപ്പോൾ  വീട്ടിൽ ..ഇവിടെ  ആരാ  കൂടെയുള്ളത്  മരുന്നൊക്കെ …?”

ഇവിടെ  വേറെ  ആരുമില്ല  ഭാര്യ  അടുത്ത  വീട്ടിലൊക്കെ  പണിക്കു  പോവും ..അത്  കൊണ്ട്   പട്ടിണിയില്ലാതെ  കഴിയുന്നു ആശുപത്രീലെ  ബില്ല്  തന്നെ   എങ്ങനെയാ  കൊടുത്തു  തീർത്തതെന്നു ദൈവത്തിനെ  അറിയൂ ..പിന്നെയല്ലേ  മരുന്നും  ചികിത്സയും …  എന്റെ  മോളെ  കാര്യം  ആലോചിക്കുമ്പോൾ  മാത്രമാണ്  സങ്കടം  അവൾക്കിനി  ആരാ  അവളിനി  എങ്ങനെ  ജീവിക്കും …?”

ദാസേട്ടന്റെ  വാക്കുകൾക്കും  ചോദ്യങ്ങൾക്കും എനിക്ക്  മറുപടി  ഇല്ലായിരുന്നു .
കഷ്ടപ്പെടുന്നവരെ  വീണ്ടും  വീണ്ടും  ദൈവം  പരീക്ഷിക്കുന്നത്  എന്തുകൊണ്ടായിരിക്കും ….

ദാസേട്ടാ 
 എല്ലാം   ദൈവത്തിന്റെ  വിധിയാണെന്ന്  കരുതി  സമാധാനിക്കൂ 
നിങ്ങൾ   ജീവിതത്തിൽ  ഒരുപാട്  നന്മ  ചെയ്തിട്ടില്ലേ ..
ഈശ്വരൻ  നിങ്ങൾക്ക് നന്മ  മാത്രമേ  വരുത്തൂ

ഇനിയെന്ത്  വേണമെന്നറിയാതെ  ഞാനിരുന്നു .
പേഴ്സ്  തുറന്ന്  അതിലെ  ഏറ്റവും  നീളമുള്ള  ഏതാനും   നോട്ടുകൾ     ദാസേട്ടന്റെ  കയ്യിലേൽപ്പിച്ചു.
അതൊന്നിനും  മതിയാവില്ലെന്നെനിക്ക്  അറിയാമായിരുന്നിട്ടും .. സമാശ്വസിപ്പിക്കാൻ  വാക്കുകൾക്ക്  വേണ്ടി  ഞാൻ  മനസ്സ്  മുഴുവൻ  പരതി

ദാസേട്ടാ  ചികിത്സ  മുടക്കരുത്  ഞാനുണ്ട്  കൂടെ ..നമുക്ക്  വേണ്ടതൊക്കെ  ചെയ്യാം … നാളെ  തന്നെ  നല്ലൊരു  ഡോക്ടറെ  പോയി  കാണാം . മനസ്സിനെ  തളരാൻ  അനുവദിക്കരുത്  ദൈവം  നമ്മെ   കൈവെടിയില്ല.

നിറഞ്ഞ  കണ്ണുകളോടെ  ദാസേട്ടൻ  എന്റെ  കൈപിടിച്ചു.

മാഷെ , പതിനഞ്ചു    വർഷത്തോളമായി  ഞാൻ  ബസ്സിൽ  ജോലി  ചെയ്യാൻ  തുടങ്ങിയിട്ട് .. ഇക്കാലത്തിനിടയിൽ  ഞാനൊരുപാട്  മുഖങ്ങൾ കണ്ടിട്ടുണ്ട് …  ഒരു  പാട്  നോട്ടുകളും   നാണയങ്ങളും  എന്റെ  കയ്യിലൂടെ  കടന്നു  പോയിട്ടുണ്ട്  പക്ഷെ , ഒരു  മനുഷ്യായുസ്സിൽ  ബാക്കിയാവുന്നത്  പണത്തേക്കാളും  സമ്പത്തിനെക്കാ ളും   ഉപരിയായി  നാം  തീർക്കുന്ന  പുഞ്ചിരികളും  നല്ല  ബന്ധങ്ങളും  മാത്രമാണ്  ദൈവം നിങ്ങളെ  അനുഗ്രഹിക്കട്ടെ .

ദാസേട്ടാ ..നിങ്ങൾ  എന്നെക്കൂടി  കരയിക്കരുത് …”.

ദാസേട്ടനോട്  യാത്ര  പറഞ്ഞു  ഞാൻ  ഇറങ്ങി . പൂമുഖപ്പടി  വരെ   എന്നെ  അനുഗമിച്ച    കുഞ്ഞു  മോളുടെ  കണ്ണുകളിൽ  കണ്ണുനീർത്തുള്ളികൾ  തളം  കെട്ടി  നിന്നിരുന്നു .
അവളുടെ   തുളസിക്കതിർ  ചൂടിയ  കുഞ്ഞിത്തലമുടിയിൽ   തലോടി  നെറ്റിയിൽ ഞാനൊരു  ഉമ്മ  നൽകിയപ്പോൾ    കണ്ണുനീർത്തുള്ളികൾ  അവളുടെ  മുഖത്ത്  ചിത്രം  വരച്ചു . പക്ഷെ  നിറഞ്ഞ  കണ്ണുകളെ  സാക്ഷി  നിർത്തി  അവളുടെ  ചുണ്ടുകളിൽ  ഒരു   പുഞ്ചിരിപ്പൂ   കൂടി  വിരിഞ്ഞു  നിന്നു.

***  *** *** *** *** *** ***
എല്ലാം  കേട്ടു  നിന്ന  അവളോട്‌  ഞാൻ  പറഞ്ഞു .
ഇതാണ്  ഞാനിന്നു    വൈകാൻ  കാരണം  ഇനി  ഞാനെന്താ   ചെയ്യേണ്ടതെന്ന്  നീ  തന്നെ  പറ ..

അവളുടെ  വെളുത്തു   സുന്ദരമായ  മുഖം  ചുവന്നു  വിഷാദമൂകമായിക്കുന്നു .
തട്ടത്തിന്റെ  അറ്റം  കൊണ്ട്  കണ്ണുകൾ തുടച്ചു  കൊണ്ട്  അവളെന്നോട്  പറഞ്ഞു .

അയാൾക്ക് ചെയ്തു  കൊടുക്കാൻ  പറ്റുന്നതൊക്കെ  ചെയ്യണം 
എല്ലാ  ചിലവും  നമുക്ക്  വഹിക്കാം 
എന്റെ  സങ്കടം  ദാസേട്ടനെ  ഓർത്തല്ല  അയാളുടെ  ഭാര്യയേയും  മകളെയും  ഓർത്താണ്…”

അവളെ  ആശ്വസിപ്പിക്കാൻ  ശ്രമിച്ചു  കൊണ്ട്  ഞാൻ  പറഞ്ഞു 
കണ്ടോ ..ഇത്രയേ  ഉള്ളൂ  നമ്മുടെയൊക്കെ  ജീവിതം …  എല്ലാ  സ്വപ്നങ്ങളും  പ്രതീക്ഷകളും  തകർന്നടിയാൻ  ഒറ്റ  ദിവസം  മതി .. ഇന്ന്  ദാസേട്ടനാണെങ്കിൽ   നാളെ  ഞാനാകാം …”

ദാസേട്ടന്റെ  കുഞ്ഞു  മോളുടെ  മുഖത്തു  തെളിഞ്ഞു  കണ്ട നീർമണി മുത്തുകൾ  അവളുടെ  മുഖത്തും  ചിത്രം  വരയ്ക്കുന്നത്  കണ്ടപ്പോൾ  എനിക്ക്  ചിരി  വന്നു .
ജീവിതത്തിന്റെ  സമസ്ത  ഭാവങ്ങളിലും  മനസ്സിൽ  ഒളിമങ്ങാത്ത  സ്നേഹത്തിന്റെ  ചായക്കൂട്ടുകൾ  എനിക്ക് നൽകിയ  അവളെ സമ്മാനിച്ച  സർവേശ്വരനായ ദൈവത്തെ  ഞാൻ  സ്തുതിച്ചു.

ശുഭം.